വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ വന്‍ മുന്നേറ്റം നടത്തി റിപ്പബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പോളിങ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ ഡൊണാള്‍ഡ് ട്രംപിന് 195 ഇലക്ട്രറല്‍ വോട്ടും കമലയ്ക്ക് 117 ഇലക്ട്രറല്‍ വോട്ടും എന്ന നിലയിലാണ് നിലവില്‍. ഇന്ത്യാനയിലും കെന്റക്കിയിലും വെസ്റ്റ് വിര്‍ജീനിയയിലും സൗത്ത് കരോലിനയിലും ട്രംപ് മുന്നേറുന്നു.
വെര്‍മൗണ്ടിലും റോഡ് ഐലന്‍ഡിലും, കണക്റ്റികട്ട് എന്നിവിടങ്ങളില്‍ കമല ഹാരീസ് ലീഡ് ചെയ്യുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പോളിങ് ഇപ്പോഴും പുരോഗമിക്കുന്നു.
ഫലം വന്നുതുടങ്ങിയ 14 സ്റ്റേറ്റുകളില്‍ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പതിടത്ത് കമലാ ഹാരിസും ജയിച്ചു. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുന്നു.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൂസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.
ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണ പോരാട്ടത്തിനാണ് അമേരിക്ക സാക്ഷിയായത്. കുടിയേറ്റ നയം, ഗര്‍ഭഛിദ്രം, വിലക്കയറ്റമടക്കമുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഏറ്റവുമധികം ചര്‍ച്ചയായത്. പതിവില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ അധിക്ഷേപങ്ങളടക്കം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ടു.