വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹം. സംസ്ഥാന പ്രാദേശിക തലങ്ങളിൽ അമേരിക്കയെ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അടക്കമുള്ള എല്ലാ അംഗങ്ങൾക്കും പ്രാർത്ഥനയും അഭിനന്ദനവും അറിയിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (USCCB) പ്രസിഡൻ്റും ആർച്ച് ബിഷപ്പുമായ തിമോത്തി ബ്രോഗ്ലിയോസ പറഞ്ഞു.
കത്തോലിക്കാ സഭ ഒരു രാഷ്ട്രീയ പാർട്ടിയുമായും ചേർന്നിട്ടില്ല. അമേരിക്കൻ ബിഷപ്പുമാർ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ പറഞ്ഞു.
"ക്രിസ്ത്യാനികൾ എന്ന നിലയിലും അമേരിക്കക്കാർ എന്ന നിലയിലും പൊതു നയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എങ്ങനെ നിർവഹിക്കണം എന്ന കാര്യത്തിൽ വിയോജിപ്പുണ്ടായാലും പരസ്‌പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സഭ്യതയോടെയും പെരുമാറാൻ നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്."ഗർഭച്ഛിദ്രം തടയുമെന്ന് പറഞ്ഞവർക്കുള്ള അനുകൂല വിധിയാണിത്. ഗർഭസ്ഥ ശിശുക്കൾ ഉൾപ്പെടെ എല്ലാ ആളുകളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുമെന്നും ആർച്ച് ബിഷപ്പ് ബ്രോഗ്ലിയോ കൂട്ടിച്ചേർത്തു.
ഒരു സർക്കാരിൽ നിന്ന് അടുത്തതിലേക്ക് സമാധാനപരമായി മാറാനുള്ള അമേരിക്കയുടെ കഴിവിൽ സന്തോഷിക്കുന്നു. വൈറ്റ് ഹൗസിൽ ആരായാലും ക്യാപിറ്റോൾ ഹില്ലിൽ ഭൂരിപക്ഷം നേടിയാലും സഭയുടെ പഠിപ്പിക്കലുകൾ മാറ്റമില്ലാതെ തുടരുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.