പാക്കിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ ഉഗ്ര സ്ഫോടനം: 24 പേർ കൊല്ലപ്പെട്ടു; 40 പേർക്ക് പരിക്ക്

പാക്കിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിൽ ഉഗ്ര സ്ഫോടനം: 24 പേർ കൊല്ലപ്പെട്ടു; 40 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്റതായാണ് വിവരം. ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ സ്‌ഫോടനം ചാവേർ ആക്രമണമാണെന്നാണ് റിപ്പോർട്ടുകൾ.

ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തുന്നതിന് തൊട്ടുമുമ്പ് റെയിൽവേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്റ്റേഷനിൽ തിരക്ക് ഉണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തതായാണ് റിപ്പോർട്ട്.

സംഭവം നടന്ന സ്ഥലത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ അധിക മെഡിക്കൽ സ്റ്റാഫിനെ വിളിച്ചുവരുത്തി. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പരിക്കേറ്റ 46 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തി ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഭയാനകമായ പ്രവൃത്തി എന്ന് പറഞ്ഞ സർഫ്രാസ് ബുഗ്തി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.