വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോയുമായി പ്രിയങ്കയും രാഹുലും; ആവേശത്തിൽ മുന്നണികൾ

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; റോഡ് ഷോയുമായി പ്രിയങ്കയും രാഹുലും; ആവേശത്തിൽ മുന്നണികൾ

തൃശൂര്‍: വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിലും മുന്നണികള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വോട്ട് പിടിക്കാൻ പരമാവധി നേതാക്കൾ ഇന്ന് കളത്തിലിറങ്ങും.

ചേലക്കരടയിൽ വൈകിട്ട് നാലരയോടെ കൊട്ടിക്കലാശത്തിനായി സ്ഥാനാർഥികളും പ്രവർത്തകരും ചേലക്കര ബസ്റ്റാൻഡ് പരിസരത്തെത്തും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ യുഡി എഫിൻ്റെ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. പഞ്ചായത്ത് തലത്തിലും കൊട്ടിക്കലാശം നടക്കും.

വയനാട്ടിലും കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകിട്ട് തിരുവമ്പാടിയിലുമാണ് റോഡ് ഷോ നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി രാവിലെ സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിലെത്തും. കൊട്ടിക്കലാശത്തിന് കൽപറ്റയിൽ സത്യൻ മൊകേരിക്കൊപ്പം മന്ത്രി പി. പ്രസാദും മറ്റ് നേതാക്കളും പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിൻ്റെ പ്രചാരണവും കൽപ്പറ്റയിലാണ് സമാപിക്കുക.

അതേസമയം പാലക്കാട് സ്ഥാനാർഥികൾ പ്രചാരണം തുടരും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തും. കെ മുരളീധരനും ഇന്ന് മണ്ഡലത്തിൽ തുടരും. രാവിലെ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയിലാണ് മുരളീധരൻ പങ്കെടുക്കുക. കെ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ബിജെപിയുടെ ട്രാക്ടർ റാലിയും നടക്കും. നഗരസഭാ മേഖലയിലാണ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിന്‍റെ പ്രചരണ പരിപാടികൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.