മനാഗ്വേ : നിക്കരാഗ്വേയിലെ പ്രസിഡൻറ് ഡാനിയേൽ ഒർട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്കാ വിരുദ്ധ നടപടികളുടെ ഭാഗമായി ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡൻറ് ബിഷപ്പ് കാർലോസ് ഹെരേരയെ രാജ്യത്ത് നിന്നും നാടുകടത്തി. ജിനോടേഗയിലെ ബിഷപ്പായ കാർലേസ് ഹെരേരയെ ഗ്വാട്ടിമാലയിലേക്കാണ് നാടുകടത്തിയത്.
ഞായറാഴ്‌ച ബിഷപ്പ് കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കവേ ഒർട്ടേഗ അനുകൂലിയായ നഗര മേയർ പുറത്ത് ഉച്ചത്തിൽ സംഗീത പരിപാടി നടത്തിയിരുന്നു. വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തുന്ന ഈ നടപടിയെ ബിഷപ്പ് അൾത്താരയിൽ നിന്ന് വിമർശിച്ചു. ഇതിന് പിന്നാലെയാണ് ബിഷപ്പിനെതിരെ നടപടി ഉണ്ടായത്. ബുധനാഴ്‌ച ബിഷപ്പുമാരുടെ കോൺഫറൻസിൽ പങ്കെടുത്ത അദേഹത്തെ തട്ടിക്കൊണ്ടുപോയി നാടുകടത്തുകയായിരുന്നു.
2021 മുതൽ നിക്കരാഗ്വേൻ ബിഷപ്‌സ് കോൺഫറൻസിൻ്റെ പ്രസിഡന്റാണ് ബിഷപ്പ് കാർലോസ്. ഒർട്ടേഗ ഭരണകൂടം നാടുകടത്തുന്ന മൂന്നാമത്തെ ബിഷപ്പാണ് കാർലോസ് ഹെരേര.
അതേ സമയം നിക്കരാഗ്വയിൽ കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായി ഉള്ളത്. 1930 മുതൽ 1970കൾ വരെ സഭ 1936 മുതൽ 1979 വരെ നിക്കരാഗ്വ ഭരിച്ചിരുന്ന രാഷ്ട്രീയ കുടുംബമായ സോമോസകളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ സ്വേച്ഛാധിപത്യ നടപടികളെ തുടർന്നാണ് സഭ ഇവരുമായി അകന്നത്.