'ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം': മുനമ്പം പ്രശ്‌ന പരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ലത്തീന്‍ അതിരൂപത

'ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടം': മുനമ്പം പ്രശ്‌ന പരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: മുനമ്പത്തെ വഖഫ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും ലത്തീന്‍ അതിരൂപത. ജനങ്ങള്‍ക്കിടയിലുള്ള മതസൗഹാര്‍ദം തകര്‍ക്കുന്ന വിധമുള്ള ഇടപെടലുകളാണെന്ന് ഇപ്പോള്‍ നടക്കുന്നതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.

മുനമ്പത്ത് സമരം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ സഭാ വിഭാഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. കേരള ജനത അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി തുടങ്ങിയത് പ്രതീക്ഷയുള്ള കാര്യമാണ്. രണ്ടിടങ്ങളില്‍ നാളെ തിരഞ്ഞെടുപ്പാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. അതിനിടെ ആളുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

വിഷയം വര്‍ഗീയവല്‍ക്കരിക്കണമെന്ന് ആഗ്രഹമുള്ള തല്‍പര കക്ഷികള്‍ വൈകാരിക പ്രതികരികണങ്ങള്‍ നടത്തുന്നുണ്ട്. മത സൗഹാര്‍ദത്തിന് ഒരു പോറലും സംഭവിക്കാതെ മുന്നോട്ടു പോകണമെന്ന് പറയുമ്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദേഹം പറഞ്ഞു.

പൗരന്മാര്‍ക്ക് അന്തസായി ജീവിക്കാനുളള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 21 നല്‍കുന്നുണ്ടെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. ആ അവകാശത്തിന് വേണ്ടിയാണ് കഴിഞ്ഞ 30 ദിവസമായി മുനമ്പത്തു സമരം നടക്കുന്നത്.

സിദ്ദിഖ് സേട്ട് 404 ഏക്കര്‍ ഭൂമി ഫാറൂഖ് കോളജിന് നല്‍കുമ്പോള്‍ ക്രയവിക്രയം നടത്താനുള്ള ഉപാധി കൂടി വച്ചിരുന്നു. അതോടെ അത് വഖഫ് ഭൂമി അല്ലാതായിക്കഴിഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും ആ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അവിടെ തൊഴിലെടുത്ത് ജീവിക്കുന്ന 614 കുടുംബങ്ങള്‍ക്ക് അന്തസായി ജീവിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.