'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്കയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്കയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്

കല്‍പറ്റ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി എല്‍.ഡി.എഫ്. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതിയിലെ ആരോപണം. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയിരിക്കുന്നത്.

പള്ളിക്കുന്ന് ക്രൈസ്തവ ദേവാലയത്തില്‍ എത്തിയ പ്രിയങ്ക, വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

കഴിഞ്ഞ പത്തിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. വയനാട്ടിലെ പ്രധാന ക്രൈസ്തവ ദേവാലയവും തീര്‍ഥാടന കേന്ദ്രവുമായ, കോഴിക്കോട് ലത്തീന്‍ രൂപതയ്ക്ക് കീഴിലുള്ള പള്ളിക്കുന്ന് പള്ളിയിലായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം. മാത്രമല്ല ദേവാലയത്തിനുള്ളില്‍വച്ചും പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.