രോഗികൾക്ക് രോ​ഗിലേപനം നൽകുന്നതിൽ നിന്ന് പുരോഹിതന്മാരെ തടഞ്ഞ് നിക്കരാഗ്വൻ ഭരണകൂടം

രോഗികൾക്ക് രോ​ഗിലേപനം നൽകുന്നതിൽ നിന്ന് പുരോഹിതന്മാരെ തടഞ്ഞ് നിക്കരാഗ്വൻ ഭരണകൂടം

മനാ​ഗ്വ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിൽ ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ക്രൈസ്തവർക്കെതിരെ നടത്തുന്ന അടിച്ചമർത്തലുകൾ തുടരുന്നു. ആശുപത്രികളിൽ മരണാസന്നരായി കഴിയുന്ന രോഗികൾക്ക് രോ​ഗിലേപനം നൽകുന്നത് വിലക്കിയിരിക്കുകയാണ്. അഭിഭാഷക മാർത്ത പട്രീഷ്യ മൊലിനയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പുരോഹിതന്മാർ അവരുടെ ഔദ്യോഗിക വേഷത്തിൽ ആശുപത്രികളിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോളാണ് നിയന്ത്രണങ്ങൾ കൂടുതൽ രൂക്ഷമാകുന്നെന്ന് വൈദികർ വെളിപ്പെടുത്തിയതായി മെലിന പറയുന്നു. എന്നിരുന്നാലും ചിലയിടങ്ങളിൽ വൈദികർക്ക് ആശുപത്രികളിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുൻ വർഷങ്ങളിൽ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും വൈദികർക്ക് ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ന്യായീകരണവുമില്ലാതെ സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്. പല പുരോഹിതരും ഔദ്യോ​ഗിക വസ്ത്രങ്ങൾ ധരിക്കാതെയാണ് ആശുപത്രികളിൽ പ്രവേശിക്കുന്നത്.

നിക്കരാഗ്വയില്‍ കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായി ഉള്ളത്. 1930 മുതല്‍ 1970കള്‍ വരെ സഭ 1936 മുതൽ 1979 വരെ നിക്കരാഗ്വ ഭരിച്ചിരുന്ന രാഷ്ട്രീയ കുടുംബമായ സോമോസകളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍ സ്വേച്ഛാധിപത്യ നടപടികളെ തുടര്‍ന്നാണ് സഭ ഇവരുമായി അകന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.