ലണ്ടൻ: അഞ്ച് മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ യുകെയിൽ ദയാവധം (അസിസ്റ്റഡ് സൂയിസൈഡ്) ബില്ലുമായി മുമ്പോട്ട് പോകാന്‍ അനുമതി നല്‍കി എംപിമാര്‍. പാർലമെൻ്റിൻ്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ 330 എംപിമാർ ബില്ലിനെ അനുകൂലിച്ചപ്പോൾ 275 പേർ എതിർത്തു.
ദയാവധത്തിന് എതിരെ കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ ജീവനെതിരായി വോട്ട് ചെയ്ത എംപിമാരുടെ നടപടിയില്‍ തങ്ങള്‍ ദുഖിക്കുന്നതായി ജീവന് വേണ്ടിയുള്ള ബിഷപ്പുമാരുടെ കമ്മിറ്റി തലവന്‍ ബിഷപ് ജോണ്‍ ഷെറിംഗ്റ്റണ്‍ പ്രതികരിച്ചു. തുടര്‍ നടപടികളുടെ ഭാഗമായി ബില്‍ നിരാകരിക്കപ്പെടുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബില്ലിന് എതിരെ കിയേർ സ്‌റ്റാമെറിന്റെ മന്ത്രി സഭയിലും ഭിന്നതയുണ്ട്. താൻ ബില്ലിനെ എതിർക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്‌റ്റിസ് സെക്രട്ടറി ഷബാന മെഹ്‌മുദ് തന്റെ മണ്ഡലത്തിലെ വോട്ടർമാർക്ക് കത്തുകൾ അയച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ബില്ലിനെ ശക്തമായി എതിർക്കുമെന്നാണ് ജസ്റ്റിസ് സെക്രട്ടറിയുടെ നിലപാട്. മാരക രോഗികൾക്ക് ജീവിതാവസാനം തിരഞ്ഞെടുക്കുവാന്‍ അവസരം എന്ന പേരില്‍ അവതരിപ്പിക്കുന്ന ബില്ലിനെതിരെ ബ്രിട്ടനിലെ മലയാളികളും രംഗത്ത് വന്നിരുന്നു.