പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് ഭരണപക്ഷം; സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷം: ധാരണ സ്പീക്കര്‍ വിളിച്ച യോഗത്തില്‍

പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ച് ചര്‍ച്ചയാകാമെന്ന് ഭരണപക്ഷം; സഭാ സ്തംഭനം ഒഴിവാക്കാന്‍ പ്രതിപക്ഷം: ധാരണ സ്പീക്കര്‍ വിളിച്ച യോഗത്തില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഒരാഴ്ചയായി തുടരുന്ന സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള വിളിച്ച ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. നാളെ മുതല്‍ ലോക്സഭയും രാജ്യസഭയും സുഗമമായി നടക്കുമെന്ന് യോഗത്തിന് ശേഷംപാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.

ഡിസംബര്‍ 13,14 തിയതികളില്‍ രാജ്യസഭയും ഡിസംബര്‍ 16,17 തിയതികളില്‍ ലോക്സഭയും ഭരണഘടനയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ചര്‍ച്ചകള്‍ വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ സഭാ നടപടികള്‍ തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം അദാനി വിഷയവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയാണെന്ന് സ്പീക്കര്‍ ലോക്സഭയില്‍ വ്യക്തമാക്കി.

രാജ്യസഭയിലും   സമാനമായ സാഹചര്യമായിരുന്നു. ഇരു സഭകളും പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും സഭാ നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഒരു ദിവസം പോലും സഭാ നടപടികള്‍ കൃത്യമായി നടന്നിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.