പനിയും ശ്വാസ തടസവും; ഏകനാഥ് ഷിന്‍ഡെ ആശുപത്രിയില്‍

പനിയും ശ്വാസ തടസവും; ഏകനാഥ് ഷിന്‍ഡെ ആശുപത്രിയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുന്നതിനിടെ ശിവസേനാ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ തടസവും മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്നു ഷിന്‍ഡെ. താനെയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലില്‍ എത്തിച്ച അദേഹത്തിന് പൂര്‍ണ പരിശോധന നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിര്‍ത്തിയാണ് ഷിന്‍ഡെ നാട്ടിലേക്ക് മടങ്ങിയത്. തന്റെ ആരോഗ്യ നിലയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഷിന്‍ഡെ ആശുപത്രിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി മുന്നോട്ട് പോകുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി ആരാണെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

കഴിഞ്ഞ ദിവസം സ്വദേശമായ സത്താറയില്‍ ഷിന്‍ഡെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന കാരണത്താല്‍ വിശ്രമത്തിന് പോയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ നടത്താനാണ് ബിജെപിയുടെ തീരുമാനം. എന്നാല്‍ മഹായുതി സഖ്യം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

മഹാരാഷ്ട്ര നിയമസഭയിലെ 288 സീറ്റുകളില്‍ ബിജെപിക്ക് 132 ഉം ശിവസേനയ്ക്ക് 57 ഉം എന്‍സിപിക്ക് 41 ഉം സീറ്റുകളാണുള്ളത്. അനിശ്ചിതത്വത്തിനിടയല്‍ ബിജെപി എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും. രണ്ട് തവണ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ വിജയത്തിന് കാരണക്കാരനുമായ ദേവേന്ദ്ര ഫഡ്നാവിസിനെ ഉന്നത സ്ഥാനത്തേയ്ക്ക് യോഗം തിരഞ്ഞെടുക്കുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.