സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു

സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം: ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു

ദമാസ്‌കസ്: വിമതസേന അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. രാജ്യത്തിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ആയുധ ശേഖരം വിമതസേനയുടെ കയ്യില്‍ എത്തുന്നത് തടയുന്നതിനാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.

സുവൈദയിലെ ഖല്‍ഖലാഹ വ്യോമതാവളത്തിലെ ആയുധ ശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനിക കേന്ദ്രങ്ങള്‍, ദമാസ്‌കസിലെ മെസെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഇതിനിടെ ഇസ്രയേലിന്റെ കര സേന സിറിയന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു.

സിറിയയുമായി നിലനിന്നിരുന്ന അതിര്‍ത്തി കരാര്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. ബഫര്‍ സോണിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും അതിര്‍ത്തിയിലൂടെ ഇസ്രയേലിലേക്ക് ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മെസെ വ്യോമതാവളത്തിലും ദമാസ്‌കസിലെ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ശാഖയിലും ഇന്റലിജന്‍സ്, കസ്റ്റംസ് ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന തലസ്ഥാനത്തെ സെന്‍ട്രല്‍ സ്‌ക്വയറിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് സിറിയയിലെ ആയുധ ശേഖരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുല്ലയ്‌ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ അവ ലഭിക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.