കൊച്ചി: വയനാട് മുണ്ടക്കൈ ദുരന്തത്തിലെ ദുരിതാശ്വാസ സഹായം സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി ലഭിച്ചെന്നും ഇതിൽ 7.65 കോടി രൂപ വിനിയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പുനരധിവാസത്തിന് കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. അക്കൗണ്ട് ഓഫീസർ നേരിട്ട് ഹാജരായെങ്കിലും വിഷയത്തിൽ വ്യക്തത വരുത്താൻ കഴിയാത്തതിൽ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഹർജി ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റിയത്.
ദുരന്തത്തിലെ നാശനഷ്ടങ്ങളുടെ കണക്ക് സംബന്ധിച്ച എസ്ഡിആർഎഫ് വിശദീകരണത്തിൽ കോടതി ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അടിയന്തരഘട്ടം വന്നാൽ 677 കോടിയിലെ എത്ര തുക ചെലവഴിക്കാനാകുമെന്ന് എസ്ഡിആർഎഫിനോട് നേരത്തെ കോടതി ആരാഞ്ഞിരുന്നു.
ഏകദേശം കണക്കു പോലും നൽകാനാകുന്നില്ലെങ്കിൽ, പണം ലഭിക്കുന്നില്ലെന്നുപോലും എങ്ങനെ പറയാനാകും? കൈയിലുള്ള 677 കോടിയിൽനിന്ന് ഇപ്പോൾ ആവശ്യമായ 219 കോടി ചെലവഴിക്കാൻ കഴിയില്ലേ? ഓപ്പണിങ് ബാലൻസ് എത്രയുണ്ടെന്ന് അറിയില്ലേ? പണം പാസ്ബുക്കിലുണ്ടാവും. ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് അറിയില്ലേ എന്നും ചോദിച്ചിരുന്നു.