പാലക്കാട് അപകടം: നാല് വിദ്യാര്‍ഥിനികളുടെയും സംസ്‌കാരം നാളെ

പാലക്കാട് അപകടം: നാല് വിദ്യാര്‍ഥിനികളുടെയും സംസ്‌കാരം നാളെ

പാലക്കാട്: പനയമ്പാടത്ത് ലോറിയിടിച്ച് മരിച്ച നാല് വിദ്യാര്‍ഥിനികളുടെയും സംസ്‌കാരം നാളെ. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എതിരെ വന്ന വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അമിത വേഗതയിലെത്തിയ ഈ ലോറി സിമന്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെയാണ് കേസ് എടുത്തത്. പ്രജീഷ് ലോറി അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

അതേസമയം അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചതിന് ശേഷം പള്ളിക്ക് തൊട്ടടുത്തുള്ള ഹാളില്‍ പൊതുദര്‍ശനം നടത്തും. കുട്ടികള്‍ പഠിച്ച കരിമ്പ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാവില്ല. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപകടം നടന്നയുടനെ നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.