റോം : പതിനൊന്ന് വയസ് മാത്രം പ്രായമുള്ള പെൺകുട്ടി നടത്തിയ അത്ഭുതകരമായ അതിജീവനത്തിന് കയ്യടിക്കുകയാണ് ലോകം. മെഡിറ്ററേനിയൻ കടലിൽ മൂന്ന് ദിവസം കൊടും തണുപ്പിനെയും വമ്പൻ തിരമാലകളെയും എതിരിട്ട് ഒരു ടയർ ട്യൂബിൽ അള്ളിപിടിച്ച് കിടന്ന് ജീവിതം തിരികെ പിടിച്ച് അഭയാർഥി ബാലികയാണ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.
ടുണീഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട അഭയാർഥിബോട്ടിലുണ്ടായിരുന്ന സിയേറ ലിയോൺ സ്വദേശിയായ പതിനൊന്നുകാരിയെയാണ് കോംപസ് കളക്ടീവ് എന്ന സന്നദ്ധസംഘടന ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെ നടുക്കടലിൽ കണ്ടെത്തിയത്.
സഞ്ചരിച്ചിരുന്ന ബോട്ടിൽ ഒപ്പമുണ്ടായിരുന്ന 44 പേരും ബോട്ട് തകർന്ന് മരണപ്പെട്ടിട്ടും 11 കാരി ആത്മധൈര്യം കൊണ്ട് മാത്രം ജീവിതം തിരികെ പിടിക്കുകയായിരുന്നു.
ബോട്ട് മുങ്ങിയപ്പോൾ കിട്ടിയ ടയർട്യൂബ് അരയ്‌ക്കുള്ളിൽകുടുക്കി പൊങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.