മനാഗ്വേ : നിക്കരാഗ്വേ പ്രസിഡൻ്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്‍റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന ക്രൈസ്തവ അടിച്ചമർത്തലുകൾ തുടർക്കഥയാകുന്നു. മെത്രാന്മാരെയും വൈദികരെയും സന്യാസ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് പലതരം പ്രഖ്യാപനങ്ങളാണ് ഭരണകൂടം നിരന്തരം നടത്തുന്നത്.
രാജ്യത്ത് അവശേഷിക്കുന്ന സന്യാസിനികള്‍ ഡിസംബറോടെ പുറത്തുപോകണമെന്ന അന്ത്യശാസനമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം ഉള്‍പ്പെടെ വിവിധ സന്യാസ സമൂഹങ്ങളെ നേരത്തെ പുറത്താക്കിയിരിന്നു.
2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും പത്നി റൊസാരിയോ മുറില്ലയും കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കള്ളത്തരത്തിലൂടെയും എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളാണ്.