കർദിനാൾ മാർ ജോർജ്‌ കൂവക്കാടിന് മാതൃരൂപത നൽകുന്ന സ്വീകരണം ശനിയാഴ്ച

കർദിനാൾ മാർ ജോർജ്‌ കൂവക്കാടിന് മാതൃരൂപത നൽകുന്ന സ്വീകരണം ശനിയാഴ്ച

ചങ്ങനാശേരി: നവാഭിഷിക്തനായ കർദിനാൾ മാർ ജോർജ്‌ കൂവക്കാടിന് ഡിസംബര്‍ 21 ന്‌ ചങ്ങനാശേരി അതിരുപത ഊഷ്മളമായ സ്വീകരണം നൽകുന്നു. എസ്‌ ബി കോളജിലെ ആര്‍ച്ച് ബിഷപ്‌ മാര്‍ കാവുകാട്ട് ഹാളിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ്‌ 2. 45ന് സ്വീകരണ പരിപാടികൾ ആരംഭിക്കും. ഇത്തിത്താനം ആശാഭവന്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികളൊരുക്കുന്ന ബാന്റുമേളത്തിന്റെ അകമ്പടിയോടെ കര്‍ദിനാളിനെ സ്വീകരിക്കും.

സിഎം സി സിസ്‌റ്റേഴ്‌സ്‌ നയിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം ചെത്തിപ്പുഴ മേഴ്‌സി ഹോം സ്പെഷ്യല്‍ ട്രെയ്നിംഗ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്തേവാസികളൊരുക്കുന്ന സ്വാഗത നൃത്തം അരങ്ങേറും. തുടര്‍ന്ന്‌ കര്‍ദിനാള്‍ കൂവക്കാടിന്റെ ജീവചരിത്രം വിവരിക്കുന്ന ദൃശ്യാവതരണം നടത്തപ്പെടും.

ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കും. സീറോമലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അധ്യക്ഷ പ്രസംഗം നടത്തും. ഹൈദരാബാദ്‌ ആര്‍ച്ച് ബിഷപ്‌ കര്‍ദിനാള്‍ അന്തോണി പൂള സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചങ്ങനാശേരി അതിരൂപതാ മുന്‍ മ്രെതാപ്പോലീത്താ ആര്‍ച്ച് ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്ഥാന ജലവിഭവ വകുപ്പു മ്രന്തി റോഷി അഗസ്റ്റിന്‍ അനുമോദന പ്രസംഗം നടത്തും. ഐകരാഷ്ട സഭാ മുന്‍ അണ്ടര്‍ സ്വെക്രട്ടറി ജനറല്‍ ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഡോ. വി.പി. സുഹൈബ്‌ മൌലവി, മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്‌, ചങ്ങനാശേരി എംഎല്‍എ അഡ്വ. ജോബ്‌ മൈക്കിള്‍, ചങ്ങനാശേരി മൂന്‍സിപ്പില്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

ചെത്തിപ്പുഴ ഇടവകാംഗങ്ങള്‍ ആശംസാഗാനം ആലപിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ കൂവക്കാടിന്‌ ചങ്ങനാശേരി അതിരൂപതയുടെ ഉപഹാരം സമര്‍പ്പിക്കും. തുടർന്ന് കര്‍ദിനാള്‍ മറുപടി പ്രസംഗം നടത്തും. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഡോ. രേഖാ മാത്യൂസ്‌ യോഗത്തിന്‌ കൃതജ്ഞത അര്‍പ്പിക്കും. ബിഷപ്പുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ സാമൂഹിക നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, ഇടവകകളില്‍ നിന്നുള്ള അത്മായ പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.