അബുജ: നൈജിരിയയിൽ വ്യാജ മതനിന്ദാക്കുറ്റത്തില്‍ നിന്നും അഞ്ച് മക്കളുടെ അമ്മയായ കത്തോലിക്ക സ്ത്രീ റോഡാ ജതൗ (47)ക്ക് മോചനം. നൈജീരിയയിലെ വടക്ക് കിഴക്കൻ ബൗച്ചി സ്റ്റേറ്റിലെ ജഡ്ജിയാണ് ജൗതയെ കുറ്റവിമുക്തയാക്കിയത്.
19 മാസക്കാലം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ് റോഡാ ജതൗക്ക് മോചനം ലഭിച്ചത്. 2022 മെയ് 20 നാണ് ജതൗ അറസ്റ്റിലാവുന്നത്. ബൗച്ചി ശരീയത്ത് നിയമ പ്രകാരം വധശിക്ഷയ്ക്ക് വിധേയമാക്കാവുന്ന കുറ്റമാണ് മതനിന്ദ.
റോഡായെ കുറ്റവിമുക്ത ആക്കിയതിനും വളരെക്കാലമായി അവൾ അനുഭവിച്ച അഗ്നിപരീക്ഷയുടെ അവസാനത്തിനും ഞങ്ങൾ ദൈവത്തോട് നന്ദിയുള്ളവരാണ്. സമാധാനപരമായ അഭിപ്രായ പ്രകടനത്തിന് ഒരു വ്യക്തിയും ശിക്ഷിക്കപ്പെടരുതെന്ന് നിയമോപദേശകൻ സീൻ നെൽസൺ വെളിപ്പെടുത്തി.
നൈജീരിയൻ ക്രിസ്ത്യൻ കോളജ് വിദ്യാർത്ഥിനി ഡെബോറ ഇമ്മാനുവൽ യക്കാബുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെ അപലപിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഷെയര്‍ ചെയ്തതാണ് ജതൗ ചെയ്ത കുറ്റം. ബൗച്ചി സംസ്ഥാന പീനല്‍കോഡിലെ 114 (പൊതു ശല്യം), 210 (മതനിന്ദ) എന്നീ വകുപ്പുകളാണ് ജതൗവിന് മേല്‍ ചുമത്തിയിരുന്നത്.
നിരവധി പ്രാവശ്യം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ അഭിഭാഷകനെയോ, കുടുംബാംഗങ്ങളേയോ കാണുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. രാജ്യത്തിന്റെ മതനിന്ദ നിയമങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ദ്ധരും റോഡായ്ക്കുവേണ്ടി നൈജീരിയൻ സർക്കാരിന് സംയുക്ത കത്തയച്ചിരുന്നു.