പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷം: അധ്യാപകര്‍ക്ക് വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി; മൂന്ന് പേര്‍ റിമാന്‍ഡില്‍

പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷം: അധ്യാപകര്‍ക്ക് വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണി; മൂന്ന് പേര്‍ റിമാന്‍ഡില്‍

പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ മൂന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്  സ്വദേശികളായ  കെ.അനില്‍ കുമാര്‍, സുഷാസനന്‍, തെക്കുംമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

പാലക്കാട് നല്ലേപ്പള്ളി യു.പി സ്‌കൂളിലെ അധ്യാപകരെയാണ് മൂവര്‍ സംഘം ഭീഷണിപ്പെടുത്തിയത്. ക്രിസ്മസിന്റെതായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ച് കുട്ടികള്‍ എത്തുക മാത്രമാണ് ചെയ്‌തെന്നും ഒരു കേക്ക് പോലും മുറിച്ചില്ലെന്നും അധ്യാപകര്‍ പറഞ്ഞു. ഇതിനിടയിലാണ് വിഎച്ച്പി പ്രവര്‍ത്തകരായ മൂന്നുപേര്‍ അതിക്രമിച്ച് കയറിയതെന്നാണ് പരാതിയില്‍ പറയുന്നത്.

ശ്രീകൃഷ്ണ ജയന്തി ആയിരുന്നെങ്കില്‍ നിങ്ങള്‍ ഇത്തരത്തില്‍ ആഘോഷം നടത്തുമായിരുന്നോയെന്നും ഇതിനുമുമ്പ് ആഘോഷിച്ചിട്ടുണ്ടോയെന്നും ചോദിച്ചായിരുന്നു അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. കുട്ടികളെ നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി ആഘോഷിക്കുന്നത് എന്തിനാണെന്നും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിച്ചത് എന്തിനാണെന്നും ചോദിച്ചാണ് സംഘം അധ്യാപകരെ ചോദ്യം ചെയ്തത്.

എന്നാല്‍ സ്‌കൂളിലെത്തിയ ആളുകളെ മുന്‍പ് കണ്ട് പരിചയം പോലുമില്ലെന്നാണ് അധ്യപകര്‍ പറഞ്ഞത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപിക പൊലീസ് പരാതി നല്‍കുകയായിരിന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണെന്ന് തിരിച്ചറിയതുന്നത്.

ഇവര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അസംഭ്യം പറയുക, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.