ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് തെലങ്കാന പൊലീസ്. അല്ലു ഉണ്ടായിരുന്ന സന്ധ്യ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു.
യുവതി മരിച്ച വിവരം തിയേറ്ററിൽ വച്ച് നടനെ നേരിട്ട് അറിയിച്ചെന്ന് എസിപി പറഞ്ഞു. മരണവിവരം അറിഞ്ഞതിന് ശേഷവും നടൻ സിനിമ കാണുന്നത് തുടർന്നെന്നും പൊലീസ് പറയുന്നു. പുറത്ത് നിയന്ത്രണാതീതമായ സ്ഥിതിയാണെന്നും ഉടന്‍ മടങ്ങണമെന്നും താരത്തോട് ആവശ്യപ്പെട്ടപ്പോള്‍ സിനിമ കഴിയട്ടെ എന്നായിരുന്നു അല്ലുവിന്റെ മറുപടി. പിന്നീട് ഡിജിപി എത്തി പത്ത് മിനിറ്റിനുള്ളില്‍ മടങ്ങണമെന്നും വഴിയൊരുക്കി തരാമെന്നും പറഞ്ഞതോടെയാണ് അല്ലു മടങ്ങാന്‍ തയ്യാറായതെന്നും എസിപി രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുപോകുമ്പോള്‍ ആളുകളെ കാണരുതെന്ന നിര്‍ദേശം പാലിച്ചില്ല. ദുരന്തത്തിന് ശേഷം നടന്‍ കാണികളെ അഭിവാദ്യം ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേർത്തു. യുവതിയുടെ മരണം താൻ പിറ്റേ ദിവസം മാത്രമാണ് അറിഞ്ഞത് എന്നായിരുന്നു അല്ലു അർജുൻ മുൻപ് പറഞ്ഞിരുന്നത്.