തൃശൂർ: പാലയൂർ പള്ളി കോമ്പൗണ്ടിൽ രാത്രി ഒമ്പത് മണിക്ക് കരോൾ തടഞ്ഞ പോലീസ് ഗുണ്ടായിസം അപലപനീയവും നിയമവിരുദ്ധവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
നാനാജാതി മതസ്ഥർ ഒന്നിച്ച് ആഘോഷമാക്കുന്ന ക്രിസ്തുമസ് ദിനങ്ങളിൽ സംഘർഷം ഉണ്ടാക്കാനും മതപരമായ വേലിക്കെട്ടുകൾ ഉണ്ടാക്കാനും ഉള്ള ഗൂഢമായ ശ്രമങ്ങൾ ഈ ക്രിസ്തുമസ് നാളുകളിൽ ഉണ്ടായതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന് പോലീസ് അധികാരികൾ ശ്രമിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു.
കേരള സമൂഹം ഒന്നായി കൊണ്ടാടുന്ന ആഘോഷങ്ങളെ മതപരമായ ആഘോഷമാക്കി സമൂഹത്തിൽ അകൽച്ച ഉണ്ടാക്കാനുള്ള വർഗീയ ശക്തികളുടെ തന്ത്രങ്ങളിൽ കേരളം വീണു പോകരുത്. സീറോ മലബാർ സഭയുടെ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു ക്രിസ്മസ് ആഘോഷങ്ങൾ പള്ളി കോമ്പൗണ്ടിൽ നടക്കുമ്പോൾ അത് തടയാൻ കടന്നു വന്ന പോലീസ് ആരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കേണ്ടതാണ്.
സംഘർഷങ്ങൾ ബോധപൂർവം ഉണ്ടാക്കി ഇരയുടെയും വേട്ടക്കാരുടെയും ഒപ്പം നിന്ന് കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കുക എന്ന നയം സ്വീകരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ കേരള സമൂഹം തിരിച്ചറിയുന്നുണ്ടെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
വർഗീയ ശക്തികളുടെ കളിപ്പാവകളായി രാഷ്ട്രീയ - സർക്കാർ നേതൃത്വങ്ങൾ മാറുന്നത് കേരളത്തെ അരാജകത്വത്തിലേക്കു നയിക്കും. കേരള ജനതയെ മതപരമായ വേലി കെട്ടി സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ഗൂഢ തന്ത്രങ്ങളും നടക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കേരള സമൂഹമെ ജാഗ്രതയെന്നും കത്തോലിക്ക കോൺഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു.