വാഷിങ്ടൺ: അമേരിക്കൻ റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ ഓൺലൈൻ സ്റ്റോറിൽ മുൻ ഹമാസ് നേതാവ് കൊല്ലപ്പെട്ട യഹിയ സിൻവറിനെയും മുൻ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയെയും പ്രകീർത്തിക്കുന്ന ചിത്രങ്ങളുള്ള ടീ ഷർട്ടുകൾ വിൽപനയ്‌ക്കെത്തിച്ചതിൽ വൻ പ്രതിഷേധം.
ജൂത സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സിൻവറിന്റെ ചിത്രമുള്ള ഷർട്ടുകൾ പിൻവലിച്ചെങ്കിലും നസ്രള്ളയുടെ ചിത്രങ്ങളുള്ള ഷർട്ടുകൾ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രയേൽ പ്രതിരോധ സേന ഒക്ടോബറിൽ ഗാസയിൽ വെച്ച് സിൻവറിനെയും സെപ്റ്റംബറിൽ ബെയ്‌റൂട്ടിൽ ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ
നസ്രള്ളയെയും വധിച്ചിരുന്നു.
ജൂത അനുകൂല സംഘടനയായ സ്റ്റോപ്പ് ആന്റി സെമിറ്റിസം ഈ വിഷയം സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ചതോടെയാണ് സംഭവം ഏറെ ചർച്ചയായത്. 'വാൾമാർട്ട്! ജൂതന്മാർക്കെതിരായ ഭീകരതയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന വസ്ത്രങ്ങൾ നിങ്ങൾ വിൽക്കുന്നുണ്ടെന്ന് അറിയാമോ?' എന്നായിരുന്നു സംഘടനയുടെ ചോദ്യം. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഉടൻ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിനിടെ വാൾമാർട്ടിനെതിരെ ബഹിഷ്കരണ ക്യാമ്പെയിനും ഉണ്ടായി.
തുടർന്നാണ് ടീഷർട്ടുകൾക്ക് നിരോധനം ഉണ്ടായത്.
ഈ വസ്ത്രങ്ങൾക്ക് പുറമെ, അമേരിക്കൻ പതാകയിൽ സ്വസ്‌തിക ചിഹ്നവും 'ഞാൻ മുട്ടുകുത്തില്ല' എന്ന വാചകവുമുള്ള ഒരു ഷർട്ടും ഇതേ വിൽപ്പനക്കാരൻ വാൾമാർട്ടിന്റെ ഓൺലൈൻ സ്റ്റോറിൽ വിൽക്കുന്നുണ്ട്.
വാൾമാർട്ട് അതിന്റെ പ്ലാറ്റ്‌ഫോം ശരിയായി നിരീക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഉപയോക്താക്കൾ ആരോപിച്ചു. തുടർന്ന് വിവാദ വില്പന നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഔദ്യോഗിക പ്രസ്താവന വാൾമാർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.