അസ്താന: കസാഖിസ്ഥാനിൽ അസര്‍ബൈജാൻ എയർലൈൻസിന്റെ യാത്രാ വിമാനം തകര്‍ന്നത് റഷ്യയുടെ ആക്രമണത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. വിമാന ദുരന്തത്തെപ്പറ്റി അസര്‍ബൈജാൻ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.
ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന പാന്റ്സിര്‍ -എസ് എന്ന വ്യോമപ്രതിരോധ സംവിധാനമാണ് അസര്‍ബൈജാന്‍ വിമാനത്തെ തകര്‍ത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഭവത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
വിമാനം തെക്കന്‍ റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറക്കവേ, അബദ്ധത്തില്‍ വിമാനത്തെ റഷ്യന്‍ സംവിധാനം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വിമാനം തകര്‍ന്നത് റഷ്യന്‍ ആക്രമണത്തിലാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അമേരിക്കയും സ്ഥിരീകരിച്ചു.
വിമാനത്തിന്റെ വാല്‍ ഭാഗത്തിന് ആയുധം തട്ടിയപോലുള്ള കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാക്കുവില്‍ നിന്നും റഷ്യയിലെ തെക്കന്‍ ചെച്നിയ പ്രദേശമായ ഗ്രോസ്നിയിലേക്ക് പറക്കവേയാണ് കസാഖിസ്ഥാനിലെ അക്തു നഗരത്തില്‍ വിമാനം തകര്‍ന്നുവീണത്.
വിമാനത്തിന്റെ ബോഡിയിൽ ഒന്നിലധികം വലിയ ദ്വാരങ്ങൾ ഉണ്ടെന്നും ഇതെല്ലാ വലിയ വീതിയുള്ളതുമാണ്. സംഭവത്തിനു പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമാകാമെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. വോയ്‌സ് റെക്കോർഡറുകളിൽ നിന്നും മറ്റുമുള്ള അന്വേഷണത്തിലാകും കൂടുതൽ വിവരങ്ങൾ പുറത്തുവരിക.
അതേ സമയം , അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികരിക്കാനില്ലെന്നാണ് റഷ്യന്‍ നിലപാട്
വിമാനത്തിലുണ്ടായിരുന്ന 67 പേരില്‍ 38 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 11, 16 വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.