ക്രിസ്മസ് ആഘോഷിച്ച ആദിവാസി സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍

ക്രിസ്മസ് ആഘോഷിച്ച ആദിവാസി സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍

ഭുവനേശ്വര്‍:  ഒഡീഷയില്‍ ക്രിസ്മസ് ആഘോഷിച്ച ആദിവാസി സ്ത്രീകളടക്കം മൂന്ന് പേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു.

ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍ പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ദലിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍ നിന്ന് സംഘടനാ പ്രവര്‍ത്തകര്‍ ജയ് ശ്രീരം വിളിക്കുന്നത് വീഡിയോയില്‍ കാണാം.

സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. സുഭാഷിനി സിങ്, സുകാന്തി സിങ് എന്നീ സ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. പുരുഷന്റെ പേര് അറിവായിട്ടില്ല.

ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനായുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.