ചങ്ങനാശേരി : 2025 അമ്മമാർ പങ്കെടുക്കുന്ന മെഗാ മാർഗംകളി സംഘടിപ്പിക്കാനൊരുങ്ങി ചങ്ങനാശേരി അതിരൂപത. 250 പള്ളികളിൽ നിന്നായി 2025 അമ്മമാർ പങ്കെടുക്കുന്ന മെഗാ മാർഗംകളി ജനുവരി നാലിന് ഉച്ചകഴിഞ്ഞ് 2.30ന് എസ.ബി കോളജ് മൈതാനത്താണ് സംഘടിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മാർഗംകളിയെന്ന വേൾഡ് ഗിന്നസ് റെക്കോർഡാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാർഗംകളി
കോട്ടയം, തൃശൂർ ജില്ലകളിലെ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് മാർഗംകളി. കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റുമായി പന്ത്രണ്ടുപേരടങ്ങുന്ന ഒരു സംഘം നർത്തകിമാർ നൃത്തം അവതരിപ്പിക്കുന്നു. നിലവിളക്ക് ക്രിസ്തുവും പന്ത്രണ്ടു നർത്തകിമാർ ക്രിസ്തുശിഷ്യരുമാണെന്നാണ് സങ്കല്പം.
ക്രിസ്ത്യാനി സ്ത്രീകളുടെ പാരമ്പര്യവേഷമായ വെളള ചട്ടയും മുണ്ടും നേര്യതുമാണ് മാർഗം കളിക്ക് ധരിക്കുക. രണ്ട് ഭാഗമായാണ് മാർഗംകളി അവതരിപ്പിക്കുക. ആദ്യഭാഗത്ത് തോമാ ശ്ലീഹായുടെ ജീവിതകഥയും രണ്ടാം പകുതിയിൽ കൃത്രിമമായുണ്ടാക്കിയ വാളും പരിചയുമേന്തിയുളള ആയോധനച്ചുവടുകളുമാണ്.