കലൂരിലെ വിവാദ നൃത്ത പരിപാടി; സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്

കലൂരിലെ വിവാദ നൃത്ത പരിപാടി; സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡിനായി സംഘടിപ്പിച്ച നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് കേസെടുത്ത് പൊലീസ്. രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവ് സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരിപാടിയുടെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച കാര്യങ്ങളിലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സ്‌പോണ്‍സര്‍മാരായ കല്യാണ്‍സില്‍ക്‌സ് അടക്കമുള്ളവര്‍ സംഘാടകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

സാമ്പത്തിക ചൂഷണത്തില്‍ ഡാന്‍സ് ടീച്ചര്‍മാര്‍ക്കെതിരെയും കേസെടുക്കും. നൃത്ത അധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ്. ഇടനിലക്കര്‍ എന്ന നിലയിലാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നത്. സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും. നടന്‍ സിജോയ് വര്‍ഗീസിന്റെയും നൃത്തപരിപാടിയില്‍ സഹകരിച്ച സിനിമാ സീരിയല്‍ താരങ്ങളുടെയും ഗായകരുടെയും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കുന്നതിന് ടിക്കറ്റ് വച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ബുക്ക് മൈ ഷോ അധികൃതരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. രണ്ട് നിരക്കിലുള്ള ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ടിക്കറ്റിനായി കൂടുതല്‍ പണം വാങ്ങിയതായാണ് നൃത്തകരുടെ രക്ഷിതാക്കള്‍ പറയുന്നത്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് ബുക്ക് മൈ ഷോയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.