വിവാദ നൃത്തപരിപാടി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

 വിവാദ നൃത്തപരിപാടി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കലൂര്‍ സര്‍ക്കിളിലെ എം.എന്‍ നിതയേയാണ് സസ്‌പെന്‍ഡ് ചെയ്തത്. പരിപാടിക്ക് അനുമതി തേടി മൃദംഗനാദം സംഘാടകര്‍ സമീപിച്ചത് നിതയെ ആയിരുന്നു. പരിപാടിയെക്കുറിച്ച് നേരിട്ട് പരിശോധിക്കുകയോ ഇക്കാര്യം മേയറെയോ മറ്റ് മേലാധികാരികളെയോ അറിയിക്കാതിരുന്ന സാഹചര്യത്തിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുത്തത്.

പരിപാടി നടക്കുന്നതിന്റെ തലേദിവസമായിരുന്നു നിതയെ സമീപിച്ചത്. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയാണെന്ന് ഇവരെ സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ലൈസന്‍സ് ആവശ്യമില്ലെന്ന നിലപാട് നിത സ്വീകരിച്ചിരുന്നു. നഗരസഭയുടെ ഹെല്‍ത്ത്, റവന്യൂ, എന്‍ജിനീയറിങ് വിഭാഗങ്ങള്‍ക്ക് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാനും മേയര്‍ എം. അനില്‍കുമാര്‍ നിര്‍ദേശം നല്‍കി. നഗരസഭാ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും.

കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സമാനമായ എല്ലാ സമ്മേളനങ്ങള്‍ക്കും നഗരസഭയുടെ അനുമതി ആവശ്യമാണ്. റവന്യൂ, ഹെല്‍ത്ത്, എന്‍ജിനീയറിങ് വിഭാഗങ്ങളുടെ ലൈസന്‍സാണ് വേണ്ടത്. ഇത് ലഭിക്കുന്നതിന് വേണ്ടി പരിപാടിയുടെ തലേദിവസം നഗരസഭാ ആരോഗ്യ വിഭാഗത്തെ സമീപിക്കുകയായിരുന്നു സംഘാടകര്‍. ഇതൊരു സാംസ്‌കാരിക പരിപാടിയാണെന്നും പണം വാങ്ങി നടത്തുന്ന പരിപാടിയല്ലെന്നും പുറത്ത് നിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും സംഘാടകര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിപാടിക്ക് ലൈസന്‍സ് ആവശ്യമില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇക്കാര്യം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു നഗരസഭ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.