പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തൃശൂര്‍: പാലയൂര്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ ചാവക്കാട് എസ്.ഐ ആയിരുന്ന വിജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് ആണ് എസ.്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് കത്ത് നല്‍കിയത്.

പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്‌ഐയുടെ നടപടി വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്.ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എസ്.ഐയക്ക് ഇഷ്ട സ്ഥലം മാറ്റം നല്‍കിയതിന് പിന്നാലെയാണ് സിപിഎം ഇടപെടല്‍. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തില്‍ ഇടപ്പെട്ടത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ പിന്നീട് തൃശൂര്‍ എരുമപ്പെട്ടി എസ്.ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. പള്ളി കോമ്പൗണ്ടില്‍ മൈക്കിലൂടെ കരോള്‍ ഗാനം പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളിയങ്കണത്തില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പൊലീസിന്റെ ഭീഷണി.

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു എസ്.ഐയുടെ ഇടപെടല്‍. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.