കലയില്‍ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

 കലയില്‍ അലിഞ്ഞ് തലസ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഒന്നാം വേദിയില്‍ അരങ്ങേറിയ സംഘ നൃത്തം പതിവു പോലെ നിറങ്ങളുടെ വിസ്മയ കാഴ്ച തന്നെയായിരുന്നു. സംഘ നൃത്തം നിറഞ്ഞ സദസിലാണ് അരങ്ങേറിയത്. ഒപ്പന മത്സരം കാണാനും നിരവധി പേര്‍ എത്തി. മംഗലം കളി മത്സരവും കാണികളെ ആകര്‍ഷിച്ചു. പളിയ, ഇരുള നൃത്തങ്ങളും കാണികള്‍ക്ക് കൗതുകമായി.

ചൂരല്‍മല ദുരന്തം അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളുടെ അതിജീവന നൃത്തവും ആദ്യ ദിനത്തിലെ ശ്രദ്ധേയ അവതരണമായി. വെള്ളാര്‍മല സ്‌കൂളിലെ ഏഴ് കുട്ടികള്‍ ഉദ്ഘാടന വേദിയില്‍ സംഘ നൃത്തം അവതരിപ്പിച്ചു. നൃത്തം കളിച്ച ഏഴ് കുട്ടികളും ചൂരല്‍മലയുടെ ചുറ്റുവട്ടത്തുള്ളവരാണ്. രണ്ട് പേര്‍ ദുരന്തത്തിന്റെ ഇരകളുമായിരുന്നു. ഇവരുടെ വീടുകള്‍ ദുരന്തത്തില്‍ തകര്‍ന്നിരുന്നു.

36 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് മുന്നില്‍. ഇരു ജില്ലകള്‍ക്കും 180 പോയിന്റുകള്‍ വീതം. രണ്ടാം സ്ഥാനത്ത് തൃശൂാണ്. 179 പോയിന്റുകള്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 83 പോയിന്റുകളുമായി കണ്ണൂരാണ് മുന്നില്‍. 81 പോയിന്റുകളുമായി തിരുവനന്തപുരം കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൃശൂരാണ് മുന്നില്‍ കുതിക്കുന്നത്. അവര്‍ക്ക് 101 പോയിന്റുകള്‍. 99 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 97 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതും നില്‍ക്കുന്നു. സ്‌കൂളുകളില്‍ ആലത്തൂര്‍ ?ഗുരുകുലമാണ് മുന്നിലുള്ളത്. അവര്‍ക്ക് 35 പോയിന്റുകള്‍. 31 പോയിന്റുമായി കണ്ണൂര്‍ സെന്റ് തേരാസസാണ് രണ്ടാമത്. തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളാണ് മൂന്നാമത്. അവര്‍ക്ക് 25 പോയിന്റുകള്‍.

പതിനൊന്നോയോടെയാണ് കലാമത്സരങ്ങള്‍ക്ക് തുടക്കമായത്. അനന്തപുരിയിലേക്ക് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം എത്തുന്നത്. 2016 ല്‍ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വര്‍ഷം കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാംപ്യന്‍മാര്‍. കോഴിക്കോട് രണ്ടാം സ്ഥാനത്തായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.