ടെൽ അവീവ് : 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ തടവിലാക്കിയ 19 കാരിയായ ഇസ്രയേലി സൈനികയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഇസ്രയേൽ പ്രതിരോധ സേനയിലെ സൈനിക ലിറി അൽബാഗിന്റെ വീഡിയോയാണ് പുറത്ത് വന്നത്. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ താൻ ഹാമസ് ഭീകരരുടെ തടവിലായിട്ട് 450 ദിവസങ്ങൾ പിന്നിടുന്നുവെന്നും ജീവിതം അവസാനിച്ചെന്ന് തോന്നി തുടങ്ങിയെന്നും പെൺകുട്ടി കരഞ്ഞുകൊണ്ട് പറയുന്നു.
“തടവിലാക്കപ്പെട്ടവരെ ഇസ്രായേലി ഭരണകൂടം മറന്നിരിക്കുന്നു. എനിക്ക് വെറും 19 വയസ് മാത്രമാണുള്ളത്. ഇനി മുന്നിൽ വലിയൊരു ജീവിതമുണ്ട്. എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചപോലെ തോന്നുന്നു,” ഹീബ്രു ഭാഷയിലുള്ള വീഡിയോയിൽ പെൺകുട്ടി പറഞ്ഞു.
ഹമാസ് സംഘം ഇസ്രയേലിലേക്ക് ഇരച്ചുകയറുമ്പോള്‍ ഗാസ അതിര്‍ത്തിക്കടുത്തുള്ള നഹല്‍ ഓസ് സൈനിക താവളത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിരീക്ഷണ സൈനികനായ ലിറി അല്‍ബാഗ് നിലയുറപ്പിച്ചിരുന്നു. ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ലിറിയെയും മറ്റ് ആറ് പേരെയും സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഹമാസ് ബന്ദികളാക്കിയ ആറ് നിരീക്ഷണ സൈനികരിൽ ഒരാളെ പിന്നീട് രക്ഷപ്പെടുത്തി. മറ്റൊരാളെ തടവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലിറി അൽബാഗും മറ്റ് നാല് പേരും ഇപ്പോഴും തടവിൽ കഴിയുകയാണ്.
വീഡിയോ പുറത്ത് വന്നതോടെ പ്രതികരണവുമായി അല്‍ബാഗിന്റെ കുടുംബം രംഗത്തെത്തി. 'ഇത് ഞങ്ങള്‍ക്കറിയാവുന്ന മകളും സഹോദരിയുമല്ല. അവളുടെ കടുത്ത മാനസിക വിഷമം വ്യക്തമാണെന്ന് കുടുംബം പറഞ്ഞു. ലിറിയുടെ സുരക്ഷിതമായ മോചനം ഉറപ്പാക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് കുടുംബം അഭ്യര്‍ത്ഥിച്ചു.