ക്രിസ്മസ് ദിവസങ്ങളില്‍ മാത്രം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 14 ആക്രമണങ്ങള്‍; നടപടി ആവശ്യപ്പെട്ട് ക്രൈസ്തവ സഭാ നേതാക്കള്‍

ക്രിസ്മസ് ദിവസങ്ങളില്‍ മാത്രം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 14 ആക്രമണങ്ങള്‍; നടപടി ആവശ്യപ്പെട്ട് ക്രൈസ്തവ സഭാ നേതാക്കള്‍

ന്യൂഡല്‍ഹി: ക്രിസ്മസിനോടനുബന്ധിച്ച ദിവസങ്ങളില്‍ മാത്രം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ 14 ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോടും വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ ആവശ്യപ്പെട്ടു.

'ക്രിസ്മസ് ദിനങ്ങളില്‍ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് ഞങ്ങള്‍ നിങ്ങളോട് നിലവിളിക്കുന്നു'- പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച സംയുക്ത അഭ്യര്‍ഥനയില്‍ വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു.

ഈ ക്രിസ്തുമസ് സീസണില്‍ മാത്രം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കുറഞ്ഞത് 14 അക്രമങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീഷണികളും തടസങ്ങളും മുതല്‍ അറസ്റ്റുകളും നേരിട്ടുള്ള ആക്രമണങ്ങളും വരെ അതില്‍ ഉള്‍പ്പെടുന്നു.

വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെയും ശത്രുതയുടെയും ഭയാനകമായ പ്രവണതയാണ് ഇവയൊക്കെ വെളിപ്പെടുത്തുന്നതെന്ന് നിരവധി കത്തോലിക്കാ പുരോഹിതര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു.

ലക്‌നൗവിലെ കത്തീഡ്രലിന് മുന്നില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ ആരംഭിക്കുന്നതിന് മുമ്പായി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ബഹളമുണ്ടാക്കി. ഗുജറാത്തിലെ ഒരു പ്രിപ്പറേറ്ററി സ്‌കൂളിലെ ക്രിസ്മസ് അലങ്കാരങ്ങള്‍ നീക്കം ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്ന സംഭവവും ഉണ്ടായി.

മധ്യപ്രദേശില്‍ കരോള്‍ ഗായകരെ തടയുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബംഗളുരു നഗരത്തില്‍ സാന്താക്ലോസിന്റെ വസ്ത്രം അഴിച്ചുമാറ്റി തുടങ്ങിയ നിരവധി സംഭവങ്ങളാണ് രാജ്യത്തുടനീളമായി ഉണ്ടായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.