ക്യൂ നിന്നവര്‍ തള്ളിക്കയറി; തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു

ക്യൂ നിന്നവര്‍ തള്ളിക്കയറി; തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു

തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു. വൈകുണ്ഠ ഏകാദശി ദര്‍ശനം നേടുന്നതിനുള്ള കൂപ്പണ്‍ വിതരണം ചെയ്ത സെന്ററിന് മുന്‍പിലായിരുന്നു അപകടം.

ബുധാഴ്ച രാവിലെ മുതല്‍ ആളുകള്‍ ഇവിടെ ക്യൂ നില്‍ക്കുന്നുണ്ടായിരുന്നു. ഏകദേശം നാലായിരത്തോളം പേരാണ് വരി നിന്നിരുന്നത്. വൈകിട്ട് ടോക്കന്‍ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.

ക്യൂ നിന്നവര്‍ ഉന്തിയും തള്ളിയവും മുന്‍പിലുള്ളവരെ മറിച്ചിടുകയായിരുന്നു. നിരവധി പേര്‍ നിലത്തുവീഴുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചെയര്‍മാന്‍ ബി.ആര്‍ നായിഡു നിലവില്‍ അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ്. ഉടന്‍ തന്നെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. അപ്രതീക്ഷിതമായ ദുരന്തത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ എത്രയും വേഗം സ്ഥലത്തെത്തി രക്ഷാദൗത്യം ഏകോപിപ്പിക്കണമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.