'അഫ്ഗാനില്‍ നിന്നുള്ള രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിസ നല്‍കണം': ഇന്ത്യയോട് താലിബാന്‍ ഭരണകൂടം

'അഫ്ഗാനില്‍ നിന്നുള്ള രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിസ നല്‍കണം': ഇന്ത്യയോട് താലിബാന്‍ ഭരണകൂടം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വീസ് പുനസ്ഥാപിക്കണമെന്ന് ഇന്ത്യയോട് താലിബാന്‍ ഭരണകൂടം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കുമുള്ള വിസ പുനസ്ഥാപിക്കണമെന്നാണ് താലിബാന്റെ ആവശ്യം. അഫ്ഗാനില്‍ താലിബാന്‍ ഭരണം വന്ന സാഹചര്യത്തില്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ വിസ നല്‍കുന്നത് നിര്‍ത്തി വച്ചത്.

താലിബാന്‍ ഭരണകൂടവുമായി ഔദ്യോഗിക ബന്ധം ഇന്ത്യയ്ക്കില്ലാത്ത സാഹചര്യത്തില്‍ വിസ നല്‍കുന്നതില്‍ ഉന്നത തലത്തിലെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളേണ്ടി വരും. പാകിസ്ഥാനും താലിബാനും ഇടയിലെ സംഘര്‍ഷം മൂലം അഫ്ഗാനിലേക്ക് മടങ്ങിയ അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക സഹായം നല്‍കാന്‍ ഇന്ത്യ സമ്മതിച്ചു.

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുതാഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചര്‍ച്ച നടത്തിയതിന് താലിബാന്റെ സ്ത്രീവിരുദ്ധത അടക്കമുള്ള നയങ്ങള്‍ ഇന്ത്യ അംഗീകരിച്ചതായി അര്‍ത്ഥമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചൈന അഫ്ഗാനിലേക്ക് നയതന്ത്ര പ്രതിനിധിയെ അയച്ച് ഈ മേഖലയില്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് പരസ്യ ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറായത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.