ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് തിരിച്ചടി; മദ്യനയത്തിലെ ക്രമക്കേടുകൾ മൂലം 2,026 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് സിഎജി

ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആംആദ്മിക്ക് തിരിച്ചടി; മദ്യനയത്തിലെ ക്രമക്കേടുകൾ മൂലം 2,026 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് സിഎജി

ന്യൂഡൽഹി: ഡൽഹിയിലെ ആംആദ്മി സർക്കാർ മദ്യനയം നടപ്പാക്കിയതിലെ ക്രമക്കേടുകൾ മൂലം ഖജനാവിന് 2,026 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ലൈസൻസുകൾ നൽകുന്നതിൽ കാര്യമായ വീഴ്ചകളും നയ വ്യതിയാനങ്ങളും ലംഘനങ്ങളും എടുത്തുകാണിക്കുന്ന സിഎജി റിപ്പോർട്ടാണ് പുറത്തുവന്നത്.

നയം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും എഎപി നേതാക്കൾ ക്രമക്കേടുകളിലൂടെ പ്രയോജനം നേടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദഗ്ധ സമിതിയുടെ ശുപാർശകൾ അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം അവഗണിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

2021 നവംബറിൽ അവതരിപ്പിച്ച മദ്യനയം,ഡൽഹിയിലെ മദ്യ റീട്ടെയിൽ ലാൻഡ്സ്‌കേപ്പ് നവീകരിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇത് അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും ഇഡിയുടെയും സിബിഐയുടെയും അന്വേഷണത്തിലേക്ക് നയിച്ചു. അന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, സിസോദിയ, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെ നിരവധി എഎപി നേതാക്കൾ അറസ്റ്റിലായി. കഴിഞ്ഞ വർഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.

പരാതികൾക്കിടയിലും ലേലം വിളിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകിയെന്നും ലേലത്തിൽ പങ്കെടുത്തവരുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ട് വെളിപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.