മോസ്കോ : റഷ്യൻ കൂലിപട്ടാളത്തിലേക്ക് പോയ തൃശൂർ സ്വദേശി മരിച്ചു. റഷ്യൻ അധിനിവേശ യുക്രെയ്‌നിൽ നടന്ന ഷെൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്.
ബിനിൽ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിപ്പ് ലഭിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. യുക്രെയ്‌നിലുണ്ടായ ഷെൽ ആക്രമണത്തിൽ ബിനിലിന് ഗുരുതരമായി പരിക്കേറ്റതായി നേരത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.
റഷ്യൻ അധിനിവേശ യുക്രെയ്‌നിൽ നടന്ന ഷെൽ ആക്രമണത്തിൽ പരിക്കേറ്റ കുറാഞ്ചേരി സ്വദേശി ജെയ്‌നെ കഴിഞ്ഞ ദിവസം മോസ്‌കോയിൽ എത്തിച്ചിരുന്നു. ചികിത്സയ്‌ക്കായിട്ടാണ് മോസ്‌കോയിലേക്ക് മാറ്റിയത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബിനിലിന്റെ മരണവാർത്ത എത്തുന്നത്. ജയ്ൻ ആണ് ബിനിലിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന വിവരം നാട്ടിലുള്ളവരെ അറിയിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യൻ കൂലിപ്പട്ടാളത്തിന്റെ ഭാഗമായത്. നാട്ടിലേക്ക് ഇരുവരെയും തിരിച്ചെത്തിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നതിനിടെയാണ് മരണം.