മകളുടെ ചികിത്സയ്ക്കായി സഹായം തേടി; കൈവിടാതെ ദുബായ് ഭരണാധികാരി

മകളുടെ ചികിത്സയ്ക്കായി സഹായം തേടി; കൈവിടാതെ ദുബായ് ഭരണാധികാരി

ദുബായ്: അപൂർവ്വ ജനിതക രോഗം ബാധിച്ച രണ്ട് വയസുകാരി ലാവീന്‍ ഇബ്രാഹിം ജാബർ അല്‍ കുത്യാഷിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

മകളുടെ വിദഗ്ധ ചികിത്സയ്ക്കായാണ് ഇറാഖ് സ്വദേശിയായ ജാബ‍ർ മുഹമ്മദും കുടുംബവും ഇറാഖില്‍ നിന്ന് ദുബായിലേക്ക് പറന്നത്. പക്ഷെ കുഞ്ഞ് മകളുടെ ജനിതക രോഗത്തിന്റെ ചികിത്സയ്ക്ക് എട്ട് മില്ല്യണ്‍ ദി‍ർഹത്തോളം ചെലവുവരുമെന്നുളളത് ആ കുടുംബത്തെ ദുഖത്തിലാഴ്ത്തി.

തുടർന്ന്‌ ചികിത്സയ്ക്ക് സഹായം നല്‍കണമെന്നഭ്യർത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തത്. ദുബായ് ഭരണാധികാരിയുടെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും സഹായ മനസ്ഥിതിയുളള ആരെങ്കിലും മകളുടെ ചികിത്സയ്ക്ക് ആവശ്യമായ തുക നല്‍കുമെന്നുളളതായിരുന്നു പ്രതീക്ഷ. പക്ഷെ, ആരോടാണോ സഹായമഭ്യ‍ർത്ഥിച്ചത് അദ്ദേഹം തന്നെ ആ വീഡിയോ കണ്ടു. സഹായവാഗ്ദാനവും നല്‍കി.

ലാവീന്‍ ഇബ്രാഹിം ജാബർ അല്‍ കുത്യാഷിയെന്ന രണ്ടു വയസുളള കുഞ്ഞുമാലാഖയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കുമെന്നാണ് ദുബായ് ഭരണാധികാരി അറിയിച്ചിട്ടുളളത്. ദുബായ് ഭരണാധികാരിയോട് നന്ദി പറയുന്നുവെന്നും മകളുടെ ചികിത്സ തുടങ്ങിയെന്നും ജാബർ പറയുന്നു.

ദുബായിലെ അല്‍ ജലീല ആശുപത്രിയിലാണ് ലാവീന്റെ ചികിത്സ പുരോഗമിക്കുന്നത്. പൂ‍ർണ ആരോഗ്യവതിയായി മകള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുളളതു തന്നെയാണ് മാതാപിതാക്കളുടെ പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.