അബുജ: മധ്യ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 70 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. 60,000 ലിറ്റർ പെട്രോൾ വഹിച്ചുവന്ന ടാങ്കർ മറിഞ്ഞ് പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ചോർന്ന ഇന്ധനം ശേഖരിക്കാൻ ടാങ്കറിന് സമീപം എത്തിയവരാണ് കൊല്ലപ്പെട്ടത്.
നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ നിന്ന് വടക്കൻ നഗരമായ കടുനയിലേക്ക് പോകുന്ന തിരക്കേറിയ റോഡിലെ ഡിക്കോ ജംഗ്ഷനിൽ ശനിയാഴ്ചയാണ് മാരകമായ അപകടം നടന്നത്.
സംഭവസ്ഥലത്ത് നിന്ന് 70 മൃതദേഹങ്ങൾ കണ്ടെടുത്തു. തിരിച്ചറിയാൻ കഴിയാത്ത വിധം എല്ലാവരും കത്തിയമർത്തിരുന്നു. ഇന്ധനം ശേഖരിക്കുന്നതിനായി പലപ്പോഴും ജീവൻ പണയപ്പെടുത്തി എത്തുന്ന പാവപ്പെട്ടവരാണ് ഇരകളിൽ ഭൂരിഭാഗവും.
നൈജീരിയയിൽ ഇന്ധന ടാങ്കർ അപകടങ്ങൾ തുടർക്കഥയാണ്. 2023-ൽ പ്രസിഡന്റ് ബോല ടിനുബു രാജ്യത്തിന്റെ ഇന്ധന സബ്‌സിഡി നിർത്തലാക്കി. അങ്ങനെ ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയർന്നു. 18 മാസത്തിനുള്ളിൽ മാത്രം ഇന്ധനവില അഞ്ച് മടങ്ങ് വർദ്ധിച്ചിരുന്നു,
അപകടങ്ങളെക്കുറിച്ച് കർശനമായ മുന്നറിയിപ്പുകൾ നൽകിയിട്ടും അപകടങ്ങൾക്ക് ശേഷം ഇന്ധനം ഊറ്റാനായി ജനം തടിച്ചു കൂടുന്നത് പതിവാണ്.