ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ജൂത വിഭാഗത്തിന് നേരെ അതിക്രമം; അക്രമണത്തിന് വിദേശ ഫണ്ടിങ്ങുണ്ടെന്ന് സര്‍ക്കാര്‍ ; കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ജൂത വിഭാഗത്തിന് നേരെ അതിക്രമം; അക്രമണത്തിന് വിദേശ ഫണ്ടിങ്ങുണ്ടെന്ന് സര്‍ക്കാര്‍ ; കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രി

മെൽബൺ: ഓസ്‌ട്രേലിയയില്‍ തുടരെ തുടരെ നടക്കുന്ന ജൂത വിരുദ്ധ നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ നിയമനടപടികള്‍ ശക്തമാക്കുന്നു. രാജ്യത്ത് ജൂത വിരുദ്ധ അക്രമണത്തിന് വിദേശ ഫണ്ടിങ്ങുണ്ടെന്ന് സര്‍ക്കാര്‍ വാദത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പരസ്യമായി പുറത്തുവിടാനാകില്ലെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു. ഈ ഘട്ടത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നത് തെറ്റു ചെയ്തവരെ കുറിച്ച് സൂചന നല്‍കുമെന്നതിനാലാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് അദേഹം പറഞ്ഞു.

സമീപകാലത്ത് നടന്ന ജൂത അക്രമങ്ങള്‍ക്ക് വിദേശ സഹായം ലഭ്യമായോയെന്നും അക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ യുവാക്കള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറര്‍ പൊലീസ് വ്യക്തമാക്കി.

എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഫെഡറല്‍ പൊലീസ് വിഷയത്തില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ അധികാരമുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി സിഡ്‌നിയില്‍ ജൂത ദേവാലയ കേന്ദ്രത്തിന് സമീപമുള്ള ചൈല്‍ഡ് കെയര്‍ സെന്ററിന് നേരെ അതിക്രമമുണ്ടായിരുന്നു. ജൂത വിരുദ്ധ ചുമരെഴുത്തും തീവയ്പ്പുമാണ് ഉണ്ടായത്. ഇത്തരം അക്രമങ്ങളെ കുറിച്ച് നടത്തുന്ന അന്വേഷണം വിപുലപ്പെടുത്തുമെന്ന് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.