വിദേശ രാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ത്തിരിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കും: എസ്. ജയശങ്കര്‍

വിദേശ രാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ത്തിരിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കും: എസ്.  ജയശങ്കര്‍

ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ത്തിരിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍.

അനധികൃതമായി യു.എസില്‍ താമസിച്ചു വരുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരികെയെത്തിക്കുന്ന വിഷയത്തില്‍ ഇന്ത്യയ്ക്ക് എല്ലായ്പോഴും തുറന്ന സമീപനമാണുള്ളതെന്നും ഇക്കാര്യം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയെ ധരിപ്പിച്ചതായും അദേഹം പറഞ്ഞു.

അമേരിക്കയില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നുണ്ട്. നിയമപരമായ കുടിയേറ്റത്തെ ഇന്ത്യ പിന്തുണയ്ക്കുന്നതായും ഇന്ത്യന്‍ ജനതയുടെ വൈദഗ്ധ്യത്തിനും മികവിനും ആഗോള തലത്തില്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അനധികൃത കുടിയേറ്റത്തെ ഇന്ത്യ എതിര്‍ക്കുന്നതായും അനധികൃത കുടിയേറ്റം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി വെയ്ക്കുമെന്നും അതിനാല്‍ തന്നെ അത്തരത്തിലുള്ള കുടിയേറ്റം അപമാനകരമാണെന്നും അദേഹം പറഞ്ഞു.

യു.എസ് വിസയ്ക്കുള്ള കാല താമസത്തെക്കുറിച്ച് മാര്‍കോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജയശങ്കര്‍ ധരിപ്പിച്ചിരുന്നു. ഇത് ഇന്ത്യ-യു.എസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യവും റുബിയോയെ അറിയിച്ചിരുന്നു.

400 ദിവസം വരെ വിസയ്ക്ക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് താന്‍ റുബിയോയെ അറിയിച്ചതായും വിഷയത്തിന്റെ ഗൗരവം അദേഹത്തിന് വ്യക്തമായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.