ദുബായ്: സൗദി അറേബ്യൻ സ്ത്രീകളെ സൈനികർ, ലാൻസ് കോർപ്പറലുകൾ, കോർപ്പറലുകൾ, സർജന്റുകൾ, സ്റ്റാഫ് സർജന്റുകൾ എന്നിങ്ങനെയുള്ള സൈനീക ജോലികൾക്കായി നിയമിക്കുവാൻ സൗദി തീരുമാനമെടുത്തയായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറബ് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ രൂപാന്തരപ്പെടുത്താനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പദ്ധതികളുടെ കീഴിൽ, തൊഴിൽ മേഖലയിൽ വർദ്ധിച്ച പങ്കാളിത്തം സൗദി വനിതകൾക്കായി നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം.
ഷോപ്പിംഗ് മാളുകളിൽ സൗദി സ്ത്രീകൾ കാഷ്യർമാരായി ജോലി ചെയ്യുന്നത് കൂടാതെ മുമ്പ് പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന റെസ്റ്റോറന്റ് ജോലികളായ വെയിറ്റിംഗ് ടേബിളുകൾ, കോഫി ഷോപ്പുകൾ ഇവയിലൊക്കെ ഇപ്പോൾ സ്ത്രീകൾ സാധാരമാണ്. സ്ത്രീകളെ സൈന്യത്തിൽ പ്രവേശിപ്പിക്കാനുള്ള പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത് 2019 ലാണ്. അതേ വർഷം തന്നെ ഒരു പുരുഷ ബന്ധുവിന്റെ അനുമതിയില്ലാതെ സ്ത്രീകളെ രാജ്യം വിടാൻ അനുവദിക്കുമെന്ന് രാജ്യം അറിയിച്ചു. ഇത് കർശനമായ രക്ഷാകർതൃ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന പടിയായി കരുതപ്പെടുന്നു.
2018 ൽ സൗദി അറേബ്യ സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിച്ചിരുന്നു. സാധാരണ ഭാരം, ഉയരം എന്നീ മാനദണ്ഡങ്ങൾക്കുപുറമെ, മിലിട്ടറിയിലേക്കുള്ള സ്ത്രീ അപേക്ഷകർക്ക് കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. വിദേശികളെ വിവാഹം കഴിച്ച അപേക്ഷകരെ സ്വീകരിക്കില്ലെന്ന് മാധ്യമങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം നീതിന്യായ മന്ത്രി 100 സ്ത്രീകളെ പബ്ലിക് നോട്ടറിമാരായി നിയമിച്ചിരുന്നു. ജനുവരിയിൽ സൗദി അറേബ്യ വനിതാ കോടതി ജഡ്ജിമാരെ നിയമിക്കാൻ ആരംഭിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ വരെ ജോലി തേടുമ്പോൾ സ്ത്രീകൾക്ക് പരിമിതമായ ഓപ്ഷനുകളെ ഉണ്ടായിരുന്നുള്ളൂ. അതിൽ ഭൂരിഭാഗവും അധ്യാപകരായോ ഒരു സർക്കാർ സ്ഥാപനത്തിനായോ പ്രവർത്തിച്ചുവന്നിരുന്നു. എല്ലാ അടിവസ്ത്ര, സൗന്ദര്യവർദ്ധക ബിസിനസുകൾക്കും വനിതാ ജോലിക്കാർ മാത്രമേ ഉണ്ടാകാവൂ എന്ന് 2011 ൽ ഒരു നിയമം പാസാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗദി.