കൊച്ചി: പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. സാന്ദ്രയുടെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
നിർമാതാവ് ആന്റോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും വൈരാഗ്യ നടപടി സ്വീകരിച്ചെന്നും സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആരോപിക്കുന്നു.
തൊഴിൽ മേഖലയിൽ നിന്നും തന്നെ മനപൂർവം മാറ്റിനിർത്തി, തന്നോട് സഹകരിക്കരുതെന്ന് മറ്റുള്ളവരോട് നിർദേശിച്ചു, പരാതി പറയാനെത്തിയ തന്നെ യോഗത്തിൽ അപമാനിച്ചു എന്നീ ആരോപണങ്ങളാണ് സാന്ദ്ര തോമസ് ഉന്നയിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയെ വിമർശിച്ച് സാന്ദ്ര രംഗത്തെത്തിയിരുന്നു. ഇതിന് ശേഷം സാന്ദ്രയെ സംഘടനയിൽ നിന്ന് പുറത്താക്കി. തുടർന്നാണ് ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ള ഫെഫ്ക ഭാരവാഹികൾക്കെതിരെ സാന്ദ്ര പരാതി നൽകിയത്.