ടെൽ അവീവ് : ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് നാല് വനിതാ ഇസ്രയേൽ സൈനികരെ ഇന്റർനാഷണൽ റെഡ് ക്രോസിന് കൈമാറി. കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നീ സൈനികരെയാണ് കൈമാറിയത്. 477 ദിവസത്തോളം ഇവർ ഹമാസിന്റെ തടവിലായിരുന്നു.
ഗാസ സിറ്റിയിലെ ഒരു സ്‌ക്വയറിൽ ഹമാസ് ഒരുക്കിയ വേദിയിലാണ് സ്ത്രീകളെ കൈമാറിയത്. അവർ സൈനിക ശൈലിയിലുള്ള യൂണിഫോം ധരിച്ചിരുന്നു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിനൊപ്പം പിടിച്ച് കൊണ്ടുപോയ നാല് വനിതാ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചിരിക്കുന്നത്.
ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാറിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. ഒക്ടോബർ ഏഴിന് ഗാസ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നഹാൽ ഓസ് സൈനിക താവളത്തിൽ നടന്ന ആക്രമണത്തിനിടെ പിടികൂടിയ നാല് സൈനികരെ വിട്ടയക്കുമെന്ന് ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.