പൂനെ: മഹാരാഷ്‌ട്രയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ചുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തു. സോലാപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്.
വയറിളക്കം, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങളോടെ ജനുവരി 18 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് ഐസിയുവിലേക്ക് മാറ്റി. ഇടയ്‌ക്ക് നിലമെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇതിനിടെ ശ്വാസതടസം അനുഭവപ്പെടുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അതേസമയം പൂനെയിൽ രോഗം ബാധിച്ചവരുടെ എണ്ണം എണ്ണം 101 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 28 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 16 പേർ വെൻ്റിലേറ്ററിലാണ്. ഒമ്പത് വയസിന് താഴെയുള്ള 19 കുട്ടികളാണ് ചികിത്സയിലുള്ളത്. 23 പേർ 50 വയസിന് മുകളിലുള്ളവരാണ്. പൂനെയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ഖഡക്‌വാസ്‌ല അണക്കെട്ടിന് സമീപമുള്ള ഒരു കിണറ്റിൽ ഉയർന്ന അളവിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.