അബുദാബി: ഇന്ത്യയിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ പ്രവാസികളെ ദുരിതത്തിലാക്കി. യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആർടി പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കൈയിൽ കരുതണം.
യുഎഇയിൽ 150 ദിർഹമാണ് (ഏകദേശം 3000 രൂപ) കോവിഡ് ടെസ്റ്റ് നടത്തുന്നതിന്. എന്നാൽ നാട്ടിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും 1800 രൂപ വരെ ചെലവാക്കി പരിശോധന നടത്തണം.
അതേസമയം ഏഴ് ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും കോവിഡ് പരിശോധന നടത്തണം. എന്നാൽ കോവിഡ് നെഗറ്റീവ് റിപ്പോർട്ടുള്ളവർക്ക് ക്വാറന്റീൻ ഒഴിവാക്കണമെന്നത് പ്രവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നു. മാത്രമല്ല, 'എയർ സുവിധ' ആപ്പിൽ പുറപ്പെടുന്നതിനുമുമ്പ് രേഖകൾ അപ്‌ലോഡ് ചെയ്യണം.
എന്നാൽ അധികദിവസം നാട്ടിൽ നിൽക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് തിരിച്ചു പോകുമ്പോളും കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരുന്നു. നാലോ അഞ്ചോ പേരടങ്ങുന്ന ഒരു ഇടത്തരം കുടുംബം നാട്ടിലേക്ക് പോകുമ്പോൾ ആർടി പിസിആർ ടെസ്റ്റ് നടത്തുന്നതും വളരെ ചെലവ് കൂടുതലാണ്.
ഇതുവരെ യു.എ.ഇ.യിൽനിന്ന് നാട്ടിലേക്കുപോകുന്നതിന് കോവിഡ് പരിശോധന ആവശ്യമുണ്ടായിരുന്നില്ല. നാട്ടിൽചെന്ന് ക്വാറന്റീൻ കഴിഞ്ഞശേഷമാണ് പരിശോധന നടത്തിയിരുന്നത്.