ദമാസ്കസ്: സിറിയൻ നഗരമായ മാൻബിജിന് സമീപം കാർ ബോംബ് പൊട്ടിത്തെറിച്ച് 15 പേർ കൊല്ലപ്പെട്ടു. കർഷകതൊഴിലാളികളായ 14 സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കുമെന്നും സിറിയൻ ഏജൻസി അറിയിച്ചു. ഡിസംബറില്‍ ആസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതിനD ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.
അതേസമയം ഒരാഴ്ചയ്ക്കിടെ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ കാർ ബോംബ് ആക്രമണമാണിത്. ശനിയാഴ്ച മാൻബിജിലുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ നാല് പേർ കൊല്ലപ്പെടുകയും കുട്ടികളടക്കം ഒമ്പത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വടക്കന്‍ സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ മാൻബിജില്‍ നിന്ന് 30 കിലോമീറ്റർ അകലെയാണ് തുർക്കി അതിർത്തി.