25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി; പ്രതിപക്ഷത്തിന് വിമര്‍ശനവും പരിഹാസവും

25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി; പ്രതിപക്ഷത്തിന് വിമര്‍ശനവും പരിഹാസവും

ന്യൂഡല്‍ഹി: രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പത്ത് വര്‍ഷം മുമ്പ് പതിറ്റാണ്ടുകളായി കേട്ടുകൊണ്ടിരുന്നതു 'ദാരിദ്ര്യം ഇല്ലാതാക്കൂ' എന്ന മുദ്രാവാക്യമായിരുന്നു. എന്നാല്‍ ദാരിദ്ര്യം ഇല്ലാതാക്കാനായില്ല. തങ്ങള്‍ മുദ്രാവാക്യങ്ങളൊന്നും പറഞ്ഞില്ല. ശരിയായ വികസനം നല്‍കി. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നാല് കോടി വീടുകള്‍ ഇതുവരെ നല്‍കാനായെന്നും മോഡി പറഞ്ഞു.

പ്ലാസ്റ്റിക് കൂരയ്ക്ക് കീഴില്‍ മഴക്കാലം കഴിച്ചു കൂട്ടേണ്ടി വരുന്നവരുടെ അവസ്ഥ എല്ലാവര്‍ക്കും മനസിലാകില്ല. അത് അനുഭവിച്ചവര്‍ക്കേ കെട്ടുറപ്പുള്ള വീടിന്റെ മൂല്യം മനസിലാകൂ. 12 കോടിയിലേറെ ശുചിമുറികള്‍ രാജ്യത്തു പണിതു. ചില നേതാക്കള്‍ ആഡംബര ഷവറുകളില്‍ ശ്രദ്ധിച്ചപ്പോള്‍ തങ്ങളുടെ ശ്രദ്ധ ഓരോ വീട്ടിലും വെള്ളമെത്തിക്കുന്നതിനെ കുറിച്ചാണെന്നും അദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

ദരിദ്രരുടെ കുടിലുകളില്‍ ഫോട്ടോ സെഷന്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായി തോന്നും. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യ പത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ സമ്പാദ്യം 'ശീഷ് മഹല്‍ നിര്‍മിക്കാന്‍' വേണ്ടിയല്ല, രാജ്യം നിര്‍മിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്.

'ചില പാര്‍ട്ടികള്‍ യുവാക്കളെ വഞ്ചിക്കുന്നു. അവര്‍ ഒരിക്കലും നിറവേറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു' ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ പരിഹസിച്ച് മോഡി പറഞ്ഞു.

'രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ എനിക്ക് 14-ാം തവണയും അവസരം നല്‍കിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ജനങ്ങളോട് ആദരപൂര്‍വ്വം നന്ദി പറയുന്നു'- പ്രധാനമന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.