മുറ്റത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥ; സിഡ്‌നിയിൽ വീട്ടുപരിസരത്ത് നിന്ന് പിടികൂടിയത് 102 പാമ്പുകളെ

മുറ്റത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥ; സിഡ്‌നിയിൽ വീട്ടുപരിസരത്ത് നിന്ന് പിടികൂടിയത് 102 പാമ്പുകളെ

സിഡ്നി: സിഡ്‌നിയിൽ താമസിക്കുന്ന ഡേവിഡ് സ്റ്റെയിൻ എന്നയാളുടെ വീട്ടുപരിസരത്ത് നിന്ന് പിടികൂടിയത് 102 പാമ്പുകളെ. കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായതോടെ വീട്ടുടമ പാമ്പ് പിടുത്തക്കാരുടെ സഹായം തേടുകയായിരുന്നു.

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ സാധാരണമായി കണ്ടുവരുന്ന റെഡ് - ബെല്ലി ബ്ലാക്കിനത്തിൽപെട്ട 102 പാമ്പുകളെയാണ് റെപ്‌റ്റൈല്‍ റീലൊക്കേഷന്‍ സിഡ്‌നി എന്ന സ്ഥാപനത്തില്‍ നിന്നുള്ള ജീവനക്കാർ പിടികൂടിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ച് പാമ്പുകളും 97 നവജാത പാമ്പുകളും പിടികൂടിയവയിൽ ഉൾപ്പെടുന്നു.

പ്രസവിക്കുന്ന വിഷ പാമ്പുകളുടെ ഇനത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. ഇതുവരെ കാണാത്ത രീതിയിലാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതെന്നാണ് റെപ്‌റ്റൈല്‍ റീലൊക്കേഷന്‍ സിഡ്‌നി ജീവനക്കാര്‍ പറഞ്ഞു. പതിനാല് കുഞ്ഞൻ പാമ്പുകളെ വീടിന്റെ ചുമരിലുള്ള അറയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് പാമ്പുപിടിത്തക്കാരനായ കെരെവാരോ പറഞ്ഞു. ശാന്തസ്വഭാവക്കാരാണെങ്കിലും റെഡ്-ബെല്ലി ബ്ലാക്കിനത്തിൽപെട്ട പാമ്പുകൾ വിഷമുള്ളവയാണെന്ന് കെരെവാരോ പറഞ്ഞു.

ആറ് പാമ്പുകള്‍ എന്ന ധാരണയില്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ പല പ്രായത്തിലുള്ള 102 പാമ്പുകളെ കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരുള്ളത്. വീട്ടിൽ നിന്നും മാറ്റിയ 102 പാമ്പുകളെയും സുരക്ഷിതമായ സ്ഥലത്തേക്ക് തുറന്നുവിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.