മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 41 മരണം. തെക്കന്‍ മെക്സിക്കോയിലെ ടബാസ്കോയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 38 യാത്രിക്കാരും രണ്ട് ബസ് ഡ്രെെവർമാരും - ട്രക്ക് ഡ്രെെവറും കൊല്ലപ്പെട്ടു. കാൻകുനിൽ നിന്ന് ടാബാസ്‌കോയിലേക്ക് പുറപ്പെട്ട ബസാണ് ദുരന്തത്തിൽ അകപ്പെട്ടത്.
കൂട്ടിയിടിയെ തുടർന്ന് ബസിന് തീപിടിച്ചതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. യാത്രക്കാരിൽ മിക്കവരും തിരിച്ചറിയാനാവാത്ത രീതിയിൽ കത്തി നശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ 18 തലയോട്ടികളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു.
അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഡ്രൈവർമാരിൽ ആരെങ്കിലും ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
അപകടത്തിൽ അതിയായ ദുഖമുണ്ടെന്ന് ബസ് ഓപ്പറേറ്ററായ ടൂർസ് അക്കോസ്റ്റ അറിയിച്ചു. ബസിന്റെ വേഗതയടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ടൂർസ് അക്കോസ്റ്റ വ്യക്തമാക്കി.