മിൻഡാറ്റ് : മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മിൻഡാറ്റിലുള്ള തിരുഹൃദയ കത്തോലിക്ക ദേവാലയം തകർന്നു. ഫെബ്രുവരി ആറിനാണ് ബോംബ് സ്‌ഫോടനം നടന്നതെങ്കിലും പുറം ലോകം വാര്‍ത്ത അറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷമാണ്. അരക്ഷിതാവസ്ഥയും പോരാട്ടവും കാരണം വൈദികരും വിശ്വാസികളും പ്രദേശം വിട്ടുപോയതിനാൽ ആളപായമില്ല. മേൽക്കൂരയ്ക്കും ജനാലകൾക്കും കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ് ദേവാലയം ഇപ്പോഴുള്ളത്.
ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനും വിശ്വാസത്തിനും വേണ്ടി പ്രാർഥിച്ച് മ്യാൻമറിലെ ബിഷപ്സ് കോൺഫറൻസിന്റെ പ്രസിഡന്റായ യാങ്കോണിലെ ആർച്ച് ബിഷപ്പ് കർദിനാൾ ചാൾസ് മൗങ് ബോ.
“സംഘർഷങ്ങളാലും പ്രക്ഷോഭങ്ങളാലും മൂടപ്പെട്ട ഈ ലോകത്തിൽ നമുക്ക് നമ്മുടെ കണ്ണുകൾ സമാധാനത്തിന്റെ അമ്മയായ മറിയത്തിലേക്ക് തിരിക്കാം. അവൾ നമ്മിൽ ആന്തരികമായ സമാധാനം വളർത്തിയെടുക്കാനും പ്രശ്നഭരിതമായ നമ്മുടെ ലോകത്ത് സമാധാനത്തിന്റെ ദൂതന്മാരാകാനും നമ്മെ ക്ഷണിക്കുന്നു” – കർദിനാൾ ബോ പങ്കുവച്ചു.
തങ്ങളുടെ പള്ളി ബോംബാക്രമണത്തിൽ തകർന്നതിൽ സങ്കടമുണ്ട്. ഇത് ഹൃദയത്തിലേറ്റ മുറിവാണ്. പക്ഷേ തോൽപ്പിക്കാൻ അനുവദിക്കില്ലായെന്നും ദേവാലയം പുനർനിർമിക്കുമെന്നും വൈദികൻ ഫാ. പോളിനസ് പറഞ്ഞു.
ജനുവരി 25 ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായി ദേവാലയത്തെ അടുത്തിടെ ഉയര്‍ത്തിയിരിന്നു.