തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

 തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ; ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ ജോസഫ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. മാര്‍ച്ച് ആദ്യവാരം വിജയ് തമിഴ്നാട്ടിലുടനീളമുള്ള തന്റെ രാഷ്ട്രീയ പര്യടനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് നടന്‍ വിജയ് തമിഴക വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു. പാര്‍ട്ടി ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു.

തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗം 26 ന് നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. വിജയ്ക്ക് അനുവദിച്ചിരിക്കുന്ന വൈ+ കാറ്റഗറിയില്‍ എട്ട് മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സായുധ ഗാര്‍ഡുകളും സുരക്ഷ ഒരുക്കും.

തമിഴ്നാട്ടിനുള്ളില്‍ മാത്രമേ വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കൂ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റലിജന്റ്സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിജയിയുടെ വരാനിരിക്കുന്ന യാത്രകളില്‍ അദേഹത്തെ തല്ലണമെന്ന് ചില നെറ്റിസണ്‍മാര്‍ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.