ട്രാൻസ്ജെൻഡറുകൾ‌ക്ക് ഇനി അമേരിക്കൻ സൈന്യത്തിൽ പ്രവേശനമില്ല; ട്രംപിന്റെ ഉത്തരവിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി സൈന്യം

ട്രാൻസ്ജെൻഡറുകൾ‌ക്ക് ഇനി അമേരിക്കൻ സൈന്യത്തിൽ പ്രവേശനമില്ല; ട്രംപിന്റെ ഉത്തരവിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി സൈന്യം

വാഷിങ്ടൺ ഡിസി: ട്രാൻസ്ജെൻഡറുകൾ‌ക്ക് ഇനി അമേരിക്കൻ സൈന്യത്തിൽ പ്രവേശനമില്ല. പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരുമെന്നും നിലവിൽ ട്രാൻസ്ജെൻഡർമാരുടെ സൈന്യത്തിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്നും യുഎസ് ​സൈന്യത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പറയുന്നു.

ട്രാൻസ്ജെൻഡർമാരുടെ സൈന്യ പ്രവേശനത്തിന്റെ മെഡിക്കൽ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചു. യുഎസ് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ സൈനികരെ വിലക്കുന്നത് ഉൾപ്പെടെ സൈന്യത്തെ ശാക്തീകരിക്കുന്നതിനുള്ള നാല് ഉത്തരവുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു.

ട്രാൻസ്ജെൻഡർമാരെ രാജ്യത്ത് നിന്ന് തന്നെ വിലക്കുമെന്ന് ഡൊണാൾഡ് ട്രംപ് ആ​ഹ്വാനം ചെയ്തതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ പ്രഖ്യാപനം. നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള സന്നദ്ധത ട്രാൻസ്ജെൻഡർമാർ അറിയിച്ചിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പരി​ഗണന നൽകുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2017-ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോഴും ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് വിലക്കിയിരുന്നു. പിന്നാലെ 2021-ൽ ജോ ബൈഡൻ അധികാരമേറ്റതോടെ വിലക്ക് പിൻവലിച്ച് പ്രവേശന അനുമതി നൽകികൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.